ഇഷ്‌കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന “നരിവേട്ട” റിലീസിന് ഒരുങ്ങുകയാണ്. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 23നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായകനായ ടോവിനോ തോമസിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ അനുരാജ് മനോഹർ.
‘ഈ സിനിമ നിങ്ങൾക്ക് പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളും കോൺഫ്ലിക്ടുകളും ഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒന്നാണ്. അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സിനിമയാണ്. ആ ഒരു കോൺഫിഡൻസിലാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. ഞാൻ ഇഷ്‌ക് എന്ന സിനിമ ചെയ്ത് ആറ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ടോവി എന്റെ സുഹൃത്താണ്. എന്നെ സംബന്ധിച്ചിടത്തോളം ടോവിയുടെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആണ് ഈ സിനിമയിലുള്ളത്. അതെനിക്ക് അഹങ്കാരത്തോട് കൂടി തന്നെ പറയാൻ പറ്റും. എന്നെ വിസ്മയിപ്പിച്ച ചില മുഹൂർത്തങ്ങളും എന്നെ കരയിപ്പിച്ച ചില മുഹൂർത്തങ്ങളും വൈകാരികമായി സ്പർശിച്ച ഒരുപാട് രംഗങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. ടോവിനോയുടെ കരിയറിൽ തന്നെ അടയാളപ്പെടുത്താൻ പറ്റുന്ന സിനിമയായി മാറുമിതെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്. ‘
സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ്സ്മീറ്റിനിടയിലാണ് സംവിധായകൻ ടോവിനോയുടെ അഭിനയത്തെ കുറിച്ചുള്ള ഇത്തരമൊരു പരാമർശം നടത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ തോമസ് സാമൂഹിക മാധ്യമങ്ങൾ പങ്ക് വച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട..’ എന്ന വാക്കുകളെ അർഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയ്‌ലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓർമിപ്പിച്ചിരുന്നത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു കൊണ്ടാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ വർഗ്ഗീസ് പീറ്ററായി എത്തുന്നത് ടോവിനോ തോമസ് ആണ്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.